"" പുല്ലൂര്‍: വംശവൃക്ഷം നട്ടുവളര്‍ത്താനും ഇന്റര്‍നെറ്റ്‌

2011, മേയ് 25, ബുധനാഴ്‌ച

വംശവൃക്ഷം നട്ടുവളര്‍ത്താനും ഇന്റര്‍നെറ്റ്‌


Posted on: 24 May 2011

-യാസിര്‍ ഫയാസ്‌


കഴിഞ്ഞ നവംബറിലായിരുന്നു അത്. ലോറല്‍ ആക്‌സ്‌ലോര്‍ഡ് എന്ന അമേരിക്കക്കാരി വീട്ടമ്മയ്ക്ക് ഒരു പൂതി. തന്റെ പ്രിയപ്പെട്ട കുട്ടികളുടെ അച്ഛന് അദ്ദേഹത്തിന്റെ മാതാവിനെ കണ്ടുപിടിച്ചു കൊടുക്കണം. ജന്മം നല്‍കിയ അമ്മ ആരെന്ന് ഇന്നുവരെ അറിയാത്ത ദത്തുപുത്രനായ ഭര്‍ത്താവിന് തന്നെക്കൊണ്ട് നല്‍കാനാവുന്ന ഏറ്റവും മികച്ച സമ്മാനമായിരിക്കും അതെന്ന് അവര്‍ക്കുറപ്പായിരുന്നു. കുഞ്ഞുന്നാളിലേ ദത്തെടുത്ത് വളര്‍ത്തപ്പെട്ടയാളാണ് ഭര്‍ത്താവ് നിക്കോളാസ്. പിന്നീട് ഇംഗള്ണ്ടില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഇന്നുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത അമ്മായി അമ്മയെ എങ്ങിനെ, എവിടെ പോയി കണ്ട് പിടിച്ചുകൊടുക്കും?

വസ്ത്രം മാറി നേരെ ഭര്‍ത്താവിന്റെ ജന്മനാട്ടിലേക്ക് വണ്ടിപിടിക്കുകയല്ല അവര്‍ ചെയ്തത്. കുന്തം പോയാല്‍ ഇന്റര്‍നെറ്റിലും തപ്പണം എന്നാണല്ലോ പുതിയ ചൊല്ല്. അതുകൊണ്ട് ഉള്ള വിവരങ്ങളുമായി നേരെ ഇന്റര്‍നെറ്റില്‍ കയറി. ആന്‍സെസ്ട്രി .ഡോട്ട് കോം എന്ന സൈറ്റില്‍ ഒരു അന്വേഷണത്തിന് രജിസ്റ്റര്‍ ചെയ്തു. രണ്ടേ രണ്ട് മണിക്കൂര്‍ കൊണ്ട് അന്വേഷണം പല പല സൈറ്റുകള്‍ കടന്ന് ഫെയ്‌സ്ബുക്കിലെത്തി. ഒടുവില്‍ ദാ നില്‍ക്കുന്നു ഫെയ്‌സ്ബുക്കിന്റെ ഓരത്ത് പോസ്റ്റിക്കൊണ്ട് തന്റെ ഒറിജിനല്‍ അമ്മായി അമ്മ! പിന്നെ നിക്കോളാസിന് തന്റെ അമ്മയുടെ ശബ്ദം കേള്‍ക്കാന്‍ ഒരാഴ്ച പോലും വേണ്ടി വന്നില്ല. ഈ അവധിക്കാലത്ത് നിക്കോളാസും കുടുംബവും കാലിഫോര്‍ണിയയില്‍ നിന്ന് ഇംഗഌണ്ടില്‍ പറന്നെത്തി അമ്മയൊടൊത്ത് കുറേ ദിവസങ്ങള്‍ ചിലവഴിക്കുകയും ചെയ്തു.

നാല്‍പതുകാരനായ നിക്കേളാസ് ഒരു ദശകം മുമ്പും അമ്മയെ കണ്ടെത്താന്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. പരമ്പരാഗത മാര്‍ഗങ്ങളിലൂടെ. പക്ഷേ പല പല കാരണങ്ങള്‍ കൊണ്ട് അത് തടസ്സപ്പെടുകയായിരുന്നു. സ്വകാര്യ അന്വേഷകരെ ഉപയോഗിച്ച് പൂര്‍വികരെ കണ്ടെത്താനുള്ള സംവിധാനങ്ങളും പണ്ടേ വിദേശങ്ങളിലുണ്ട്. അതിനെക്കുറിച്ചും അയാള്‍ ആലോചിച്ചിരുന്നു. പക്ഷേ വമ്പിച്ച പണച്ചെലവും കാലതാമസവും അവിടെയും തടസ്സമാവുകയായിരുന്നു.

സര്‍വവ്യാപിയായിക്കൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് എന്ന മഹാത്ഭുതത്തിന്റെ ഏറ്റവും പുതിയ ദിവ്യാത്ഭുതമായി മാറിക്കൊണ്ടിരിക്കുകയാണ് ആന്‍സെസ്ട്രി വെബ്‌സൈറ്റുകള്‍. തന്തയെയും തള്ളയെയും തിരഞ്ഞും വംശവൃക്ഷം തേടിയും അലയുന്ന പാശ്ചാത്യരുടെ പുതിയ താവളമാണിന്ന് അവ. ancestry.com, familylink.com, geni.com. തുടങ്ങിയ സൈറ്റുകളിലെ ഡിജിറ്റലൈസ് ചെയ്ത് വന്‍ വിവരശേഖരമാണ് അപ്പനപ്പൂന്മാരെ തേടിയുള്ള അന്വേഷണ യാത്രകള്‍ എളുപ്പമാക്കുന്നത്. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ അറിയാത്ത ബന്ധുക്കളെ തേടിയുള്ള പുതുതലമുറയുടെ അന്വേഷണത്തിന് ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളും സഹായകരമാവുന്നുണ്ട്. ചിലപ്പോള്‍ കുറച്ച് കഌക്കുകള്‍ കൊണ്ട് തന്നെ ഇന്നുവരെ കണ്ടിട്ടില്ലാത്ത ബന്ധുക്കളുടെ പൂര്‍ണ വിവരങ്ങള്‍ ലഭിക്കും. അല്ലെങ്കില്‍ പാതിവഴിയോളമെങ്കിലും തായ്‌വഴി കണ്ടെത്താനാവും. എന്തായാലും രസമാണ് സംഗതി.

സര്‍ക്കാര്‍ സംവിധാനങ്ങളിലെ വ്യക്തികളുടെ സകല വിവരങ്ങളും ഓട്ടോമേറ്റഡ് ആയതും ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുടെയും വന്‍പ്രചാരവുമാണ് പാശ്ചാത്യ രാജ്യങ്ങളില്‍ വംശവൃക്ഷം തിരയാന്‍ സഹായിക്കുന്ന സൈറ്റുകളെ കൂടുതല്‍ ജനപ്രിയമാക്കിയത്. ചെറിയ പണം കൊടുത്ത് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ ഇത്തരം സൈറ്റുകള്‍ അന്വേഷണം നടത്തി പരമാവധി വിവരങ്ങള്‍ ശേഖരിച്ച് നല്‍കും. കുടുംബപ്പേരും പുരാരേഖകളും കയ്യിലുണ്ടെങ്കില്‍ തിരച്ചില്‍ എളുപ്പവുമാകും. മരിച്ചുപോയ പൂര്‍വികരെ കണ്ടെത്താന്‍ മാത്രമല്ല, ജീവിച്ചിരിക്കുന്നവരും എന്നാല്‍ അറിയാത്തവരുമായ ബന്ധുക്കളെ കണ്ടെത്താനും അവരുമായി സമ്പര്‍ക്കം സ്ഥാപിക്കാനും 16 ലക്ഷത്തിലധികം അംഗങ്ങളുള്ളതും ഈ രംഗത്തെ മുന്‍ നിരക്കാരുമായ ആന്‍സെസ്ട്രി ഡോട്ട് കോം അവസരം ഒരുക്കുന്നുണ്ട്.

വിക്കി ട്രീ

വിവര സാങ്കേതികവിദ്യയുടെ കേന്ദ്രീകരണത്തോടെയാണ് ആളുകളില്‍ വംശാവലി തേടാനുള്ള താല്‍പര്യം വര്‍ധിച്ചതെന്നാണ് കരുതപ്പെടുന്നത്. ആദ്യം സോഫ്ട്‌വേറുകള്‍ വന്നു, പിന്നീട് ഇന്റര്‍നെറ്റും, ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളും. സാമൂഹികമായ ഇടപെടലുകള്‍ക്കും കൂടിച്ചേരലുകള്‍ക്കുമായി ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും എത്തുന്നവരില്‍ വലിയൊരു പങ്കും ഇന്ന് വംശവൃക്ഷം തേടാന്‍ സഹായിക്കുന്ന ഇത്തരം സൈറ്റുകളിലെത്തുന്നുണ്ട്. ഇത്തരത്തില്‍ 2008 ല്‍ ആരംഭിച്ച വിക്കി ട്രീ ഡോട്ട് കോം വ്യക്തികളുടെ കുടുംബചരിത്ര വിവരങ്ങള്‍ ലോക കുടുംബചരിത്രത്തോട് ചേര്‍ത്ത് വെക്കാന്‍ സൗജന്യമായി അവസരമൊരുക്കുന്ന വെബ്‌സൈറ്റാണ്. വിക്കി ട്രീയിലെ ഒരോ പ്രൊഫൈല്‍ പേജിലും വിവരങ്ങള്‍ പങ്കുവെക്കാനും സ്വകാര്യമായി സൂക്ഷിക്കാനുമുള്ള സംവിധാനങ്ങളുണ്ട്. ഇതുവരെ സൈറ്റിലെ 27000 അംഗങ്ങള്‍ 14 ലക്ഷം പ്രൊഫൈല്‍ പേജുകളുണ്ടാക്കിയിട്ടുണ്ട്. അംഗങ്ങള്‍ക്ക് വിവരങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യവും വിക്കീ ട്രീയിലുണ്ട്.

എന്നുവെച്ച് എല്ലാ അന്വേഷണങ്ങളും വിജയിച്ചുകൊള്ളണമെന്നുമില്ല. ആവശ്യമായ വിവരങ്ങളുടെ അഭാവത്തില്‍ അന്വേഷണം ഇടയ്ക്ക് വെച്ച് തടസ്സപ്പെടുകയും ചെയ്യാറുണ്ട്. വംശാവലി തേടിയുള്ള അന്വേഷണം പൊടുന്നനെ ഉത്തരം കിട്ടാതെ അവസാനിക്കുമ്പോള്‍ അംഗത്തിന്റെ ബന്ധുക്കളോടും മറ്റും പ്രസക്തമായ ചോദ്യങ്ങള്‍ ചോദിച്ച് ആ കാലഘട്ടത്തിലെ പ്രധാന സംഭവങ്ങളും മറ്റും കണ്ടെത്തി അവ വ്യക്തിവിവരങ്ങളോട് ചേര്‍ത്ത് ഇഴപൊട്ടിപ്പോയ കണ്ണികളെ ചേര്‍ക്കാനും അന്വേഷണം തുടരാനുമുള്ള അധിക സൗകര്യം tpstry.com പോലുള്ള സൈറ്റുകളിലുണ്ട്. ആളുകള്‍, സ്ഥലങ്ങള്‍, സംഭവങ്ങള്‍, നാള്‍വഴി തുടങ്ങിയവ ചേര്‍ത്ത് ഉണ്ടാക്കുന്ന കുടുംബ ഓര്‍മകളുടെ ഡിജിറ്റല്‍ ആല്‍ബവും ഈ സൈറ്റ് അംഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഫൂട്ട്‌നോട്ട് ഡോട്ട് കോം, വിന്റേജ് എരിയല്‍ ഡോട്ട് കോം തുടങ്ങിയ സൈറ്റുകളിലൊക്കെ ധാരാളം ചരിത്രവിവരങ്ങള്‍ നല്‍കുന്നുണ്ട്.

വംശവൃക്ഷം തിരയാന്‍ സൗകര്യമൊരുക്കുന്ന സൈറ്റുകളില്‍ ചിലത് തികച്ചും സൗജന്യമായും മറ്റു ചിലവ ചെറിയ ഫീസ് ഈടാക്കിയുമാണ് സേവനം നല്‍കുന്നത്. കുടുംബ വൃക്ഷം തേടുന്ന കളികളും പരിപാടികളും ഒക്കെ ഇന്റര്‍നെറ്റിലും മൊബൈലിലും നേരത്തേ തന്നെ എത്തിയിരുന്നു. സിവില്‍ വാറിന്റെ 150 ാം വാര്‍ഷികാഘോഷങ്ങളും എന്‍ ബി സി ചാനലിലെ താരങ്ങളുടെ പൂര്‍വികരെ കണ്ടെത്താനുള്ള ഷോയും(who do you think you are?)യും ആരംഭിച്ചതോടെ അമേരിക്കയില്‍ വംശവൃക്ഷം തിരയല്‍ യുവാക്കള്‍ക്കിടയില്‍ ക്രെയ്‌സായിരിക്കുകയാണ്.

വംശവൃക്ഷം ഉണ്ടാക്കി കളിക്കാം

തമാശയ്ക്കായി വംശവൃക്ഷം ഉണ്ടാക്കി കളിക്കാന്‍ സഹായിക്കുന്ന ഗെയിം സൈറ്റുകളുമുണ്ട്. ഉദാഹരണത്തിന് ഫാമിലി വില്ലേജ് ഗെയിം എന്ന സൈറ്റില്‍ പൂര്‍വികരെ ഉണ്ടാക്കാനും അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് ഗെയിം കളിക്കാനും കഴിയും. ഗ്രാമങ്ങള്‍ ഉണ്ടാക്കാനും ഭാഗ്യങ്ങള്‍ നേടാനും വീടും കാറുമൊക്കെ വാങ്ങാനും കുടുംബാംഗങ്ങള്‍ക്കൊക്കെ ഓരോ ജോലികള്‍ ചുമതലപ്പെടുത്തി വീട് ഭരിക്കാനുമൊക്കെ വംശവൃക്ഷം തിരയുന്ന ഇത്തരം കളിയില്‍ കഴിയും. ഗ്രാമം വളരുന്നതിനനുസരിച്ച് നിങ്ങളുടെ സാങ്കല്‍പിക അംഗങ്ങളുടെ വിവരങ്ങള്‍, സെന്‍സസ് രേഖകള്‍, വാര്‍ത്താ കട്ടിങ്ങുകള്‍, വിവാഹരേഖകള്‍ തുടങ്ങിയവയൊക്കെ ശേഖരിക്കാനും ഗെയിമിലെ സ്വകാര്യ ശേഖരത്തില്‍ സൂക്ഷിക്കാനും കഴിയും. വംശചരിത്രത്തില്‍ താല്‍പര്യമില്ലാത്ത യുവാക്കള്‍ക്ക് സ്വന്തം പൂര്‍വ ചരിത്രം തിരയാനും, പുരാവസ്തുക്കള്‍ ശേഖരിക്കാനും ഇത്തരം കളികള്‍ പ്രേരകമാവുന്നുണ്ട്.

കല്ലറയിലും ഇനി ക്യു ആര്‍ കോഡ്

മരിച്ചവര്‍ കല്ലറകളില്‍ നിന്ന് സംസാരിക്കുന്നതും വിദൂരമല്ല എന്നാണ് ഈ രംഗത്തെ പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത്. ഫൂട്ട് പ്രിന്റ്‌സ് എന്ന ആധുനിക സ്‌കാനിങ് സംവിധാനം ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ളതും കല്ലറയില്‍ പതിപ്പിച്ച് വെക്കാവുന്നതുമായ ചെറു പഌക്കാഡാണ് അവയിലിലൊന്ന്. മരണപ്പെട്ടയാളുടെ ജീവചരിത്രം, ചിത്രങ്ങള്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിലേക്കുള്ള കണക്ഷന്‍ തുടങ്ങിയവ അടങ്ങിയതാണ് ഈ ചെറുകാര്‍ഡുകള്‍. ക്യു ആര്‍ കോഡുള്ള ഈ ചെറുകാര്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് വായിച്ച് കല്ലറ സന്ദര്‍ശിക്കുന്നവര്‍ക്ക് വ്യക്തിയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അപ്പോള്‍തന്നെ അറിയാനാവും. ടൈംലെസ് ഫൂട്ട്‌സ്റ്റെപ്‌സഎന്ന കമ്പനിയാണ് ഈ ചെറുകാര്‍ഡ് വികസിപ്പിച്ചെടുത്തത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ